Sunday, April 22, 2012

ഓര്‍മയിലെ കളികള്‍...
കളിപ്പാട്ടങ്ങള്‍...
സി.എം.വിനയചന്ദ്രന്‍ 

      ത്സവപ്പറമ്പുകളെ സജിവമാക്കുന്നവരാണ്  കുട്ടികള്‍. കളിയാട്ടക്കാവുകളിലൂടെ ഒറ്റയ്ക്കും കൂട്ടായും ആടിയും പാടിയും കളിച്ചും ചിരിച്ചും രസിച്ചും നടക്കുന്ന കുട്ടികളെ എവിടെയും കാണാം.  സഹജമായ കൌതുകക്കണ്ണൂകളോടെ ചന്തകളിലെ പലതരം കളിപ്പാട്ടങ്ങളിലേക്ക് എത്തി നോക്കുന്നവര്‍...  ചിലതെല്ലാം സ്വന്തമാക്കിയും അതിലേറെ സ്വന്തമാക്കാന്‍ കഴിയാതെയും നടന്നു നീങ്ങുന്നവര്‍... ബലൂണും ഐസും പീപ്പിയുമായി മടങ്ങുന്നവര്‍..  ഇങ്ങനെയെല്ലാമായിരുന്നു നമ്മുടെ കുട്ടിക്കാലം. വാഹനപ്രിയരായ കുട്ടികളാണ്  അന്നും ഇന്നും ഏറെയും. ഇന്ന്‍ വിലകൂടിയ വാഹന ങ്ങളുമായി ഉത്സവപ്പറമ്പുകളില്‍ നിന്ന്‍ കുട്ടികള്‍ മടങ്ങുമ്പോള്‍, കുട്ടിക്കാലത്തെ വാഹനക്കമ്പം ഞങ്ങള്‍ തീര്‍ത്തിരുന്നത് വൈലോപ്പിള്ളിയുടെ 'വാഹനങ്ങള്‍' എന്ന കവിതയിലുള്ളതു പോലെയാണ് 
    
        'കൊച്ചുകല്ലും കട്ടുറുമ്പും 
        വെച്ചുവിടും  വഞ്ചി 
        മഴവെള്ളച്ചാലിലെങ്ങോ
        മറിയുന്നു താനേ.
        രണ്ടു മച്ചിങ്ങയുമീര്‍ക്കില്‍ -
        ത്തുണ്ടുമിലത്തെല്ലും 
        കൊണ്ടു ഞങ്ങള്‍ തീര്‍ത്ത 
        കൊച്ചുവണ്ടി വലിക്കുമ്പോള്‍ 
        നൂലുപൊട്ടുമില കീറും 
        ഊരിവീഴും ചക്രം .
        ആവണക്കിന്നിലഞെട്ടിന്‍
        ദ്രാവകത്താല്‍ ഞങ്ങള്‍ 
        ഊതിവിടും കുമിളകള്‍ 
        ഊളിയിട്ടുപൊങ്ങും 
       ചിത്രവര്‍ണ്ണ വിമാനങ്ങള്‍ 
       പൊട്ടിമായും വേഗം 
       എങ്കിലുമാര്‍ക്കാനുമുണ്ടോ
       ഞങ്ങളോളം മേളം..'

         മുതിര്‍ന്നവരെപ്പോലെയാവാന്‍ കുട്ടികള്‍ ശ്രമിക്കുന്നത് അവരുപയോഗിക്കുന്ന ചില വസ്തുക്കളുടെ 'മിനിയേച്ചറുകള്‍' സ്വന്തമാക്കിയും ഉപയോഗിച്ചുമാണ്. അവയില്‍ ഏറ്റവും പ്രധാനം വാഹനങ്ങള്‍ തന്നെ. വെറും കയ്യും വായും ഉപയോഗിച്ച് വാഹനം ഓടിച്ച് രസിക്കുന്ന കുട്ടികളുടെ ശരീരഭാഷയും ചേഷ്ടകളും ഒരു വിദഗ്ധഡ്രൈവറുടെതുപോലെത്തന്നെയാണെന്ന്‍ സൂക്ഷിച്ചു നോക്കിയാല്‍ അറിയാം. മുതിര്‍ന്നവരുടെ വാഹനപ്പത്രാസിനെ സ്വന്തം സര്‍ഗ്ഗാത്മകതകൊണ്ട് തോല്‍പ്പിക്കുന്ന കുട്ടികള്‍ അവരുടെ കൊച്ചുനിര്‍മ്മിതികളിലൂടെ ഒരു മറുലോകം സൃഷ്ടിച്ച് സ്വയം ആഹ്ലാദഭരിതരായിത്തിരുകയാണ് ഈ കവിതയില്‍. മുതിര്‍ന്നവര്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ലോകത്ത് കുട്ടികള്‍ അവര്‍ക്കുമാത്രം കാണാവുന്ന, അനുഭവിക്കാവുന്ന ഒരു ലോകം നിര്‍മ്മിക്കുന്നുണ്ട്. പലതരം കളിവേളകളിലാണ് ഈ പുതുലോകനിര്‍മ്മികള്‍ ഏറെയും നടക്കുന്നത്. കുട്ടിക്കളികള്‍ ഒളിച്ചിരുന്ന്‍ ശ്രദ്ധിക്കുന്ന ആര്‍ക്കുമിത് ബോധ്യമാകും.


       എന്നാലിന്ന്‍, എത്ര കുട്ടികള്‍ക്കറിയാം മച്ചിങ്ങയും ഈര്‍ക്കിലും ഇലത്തെല്ലും ഉപയോഗിച്ച് വണ്ടിയുണ്ടാക്കാനും മറ്റും..? ഇത്തരം നാടന്‍ കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിക്കുന്ന കുട്ടികളെ എവിടെ കാണാനാവും ? ഞങ്ങളുടെ കുട്ടിക്കാലത്ത് പല ജോലികള്‍ക്കായി വീട്ടിലെത്താറുള്ള ഗ്രാമീണരില്‍ പലരും നാടന്‍ കളിപ്പാട്ടനിര്‍മ്മാണത്തില്‍ സമര്‍ഥരായിരുന്നു. അവരില്‍നിന്നും ഞങ്ങളുടെ തലമുറ പഠിച്ചുവെച്ചിരുന്ന ഈ വിദ്യകള്‍ പ്രയോജനമില്ലാതെ മറന്നുപോയത്, പുതിയ കുട്ടികളുടെ ലോകം ഇതൊന്നും ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടുതന്നെയാണ്. തെങ്ങോലപ്പീപ്പി, ഓലപ്പന്ത്‌, കണ്ണട, വാച്ച്, തുമ്പി, പാമ്പ്‌, തത്ത, തിരിപ്പട്ടം, വെളിച്ചിങ്ങ കൊണ്ടുള്ള പമ്പരം, പ്ലാവിലത്തൊപ്പി, കിരീടം എന്നിങ്ങനെ ബാല്യത്തിന്റെ കുസൃതികളെയും കുതൂഹലങ്ങളെയും തൃപ്തിപ്പെടുത്തിയ എത്രയെത്ര കളിപ്പാട്ടങ്ങളായിരുന്നു അന്ന്‍..? ബുദ്ധിയും ഏകാഗ്രതയും സുക്ഷ്മതയും  സര്‍ഗ്ഗാത്മകതയും ഗണിത - ശാസ്ത്ര യുക്തികുമെല്ലാം അറിഞ്ഞും അറിയാതെയും പഠിച്ചും പ്രയോഗിച്ചും ചെലവഴിച്ച ഈ കളിപ്പാട്ടനിര്‍മ്മാണവേളകള്‍ ഇന്നത്തെ കുട്ടികള്‍ക്ക് നിഷേധിക്കുന്നത് പുതിയ ലോകത്തിന്റെ കമ്പോളനീതികള്‍ തന്നെ.


           ഇന്ന്‍ നമ്മുടെ ഗ്രാമങ്ങളില്‍പ്പോലും കഞ്ഞിയും കറിയുമോ, കള്ളനും പോലീസുമോ, കോരിയോ (ഡപ്പ), രാമരാമന്‍ കോട്ടയോ (കോട്ടേക്കുത്ത്) കളിക്കുന്ന കുട്ടികളെക്കാണാന്‍ കൊതി തോന്നാറുണ്ട്. കളിക്കളത്തിലെ 'സായുധ'രായ (ബാറ്റും ബോളും സ്റ്റംപുമായി നില്‍ക്കുന്ന) കുട്ടികളാണെവിടെയും. മണ്ണിലിരുന്നും നാളുകാലോലപ്പന്തല്‍ കെട്ടിയും ഉഞ്ഞാലാടിയും ചിരട്ടയും ഇലക്കറിക്കൂട്ടുകളും ഓട്ടിന്‍ കഷണങ്ങളുമായി കളിച്ചുരസിക്കുന്ന നിഷ്കളങ്കബാല്യങ്ങള്‍ ഇന്നെവിടെയെങ്കിലും ഉണ്ടോ ?

       ക്രിക്കറ്റും ഫുട്ബോളും ഷട്ടിലും കളിക്കുന്ന ആണ്‍കുട്ടികളെ എവിടെയും കാണാമെങ്കിലും നമ്മുടെ കളിക്കളങ്ങളില്‍ നിന്ന്‍ എന്നുമുതലാണ് പെണ്‍കുട്ടികള്‍ അപ്രത്യക്ഷമായിത്തുടങ്ങിയത് ? ആണ്‍ - പെണ്‍ ഭേദമില്ലാതെ ഒളിച്ചുകളിയും, കഞ്ഞിയും കറിയും, തൊട്ടുകളിയും, കൊച്ചമ്മാടിയും, പൂന്തിട്ടുകളിയും, എട്ടാം കോട്ടയും, കുളം കരയും, ആകാശം ഭൂമിയും, തൂണ്പിടിച്ചുകളിയും, കുട്ടിയും കോലും, കോട്ടിയും, കൊത്തങ്കല്ലുമെല്ലാം ഒരുമിച്ചിരുന്ന്‍ കളിച്ചിരുന്ന നമ്മുടെ ബാല്യകാലം എന്തേ ഇന്നത്തെ കുട്ടികള്‍ക്ക് ഇല്ലാതെ പോകുന്നു ? പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ഇന്ന് നേരിടുന്ന അരക്ഷിതാവസ്ഥയ്ക്കുള്ള പ്രധാന കാരണം തുറന്ന സൗഹൃദങ്ങളുടെ അഭാവം തന്നെയല്ലേ ?

          വീട്ടിനകത്തുവച്ച് നാം കളിച്ചിരുന്ന ഈര്‍ക്കില്‍ കളിയും വളക്കളിയും കൊത്തങ്കല്ലും സിനിമാ പ്പേരുകളിയും അരിപ്പോ തിരിപ്പോയും ഇന്നില്ലേയില്ല. വീഡിയോ ഗെയിമുകളാണ് ഇന്ന് കുട്ടികളെ വീട്ടിനകത്തു തളച്ചിടുന്നത്. അടിച്ചും ഇടിച്ചും വെടിയുതിര്‍ത്തും ബോംബ്‌ വര്‍ഷിച്ചും പീരങ്കി ഉപയോഗിച്ചുമുള്ള അത്യന്തം ഹിംസാത്മകമായ ഗെയിമുകലിലാണ് കുട്ടികള്‍ക്ക് താല്പര്യം. രക്ഷിതാക്കളെയും സഹപാഠികളെയും ഗുരുനാഥന്മാരെയും ഉപദ്രവിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്ത കാലത്തായി നാം കൂടെക്കൂടെ കേട്ടുകൊണ്ടിരിക്കുകയാണ്. കളികള്‍ 'കാര്യ' മായിത്തീരുന്ന ഭീകരതയാണിത്‌.

   പരിസ്ഥിതി സൗഹൃദപരമായ കളിപ്പാട്ടങ്ങളുടെ കാലം അവസാനിക്കുകയും ആഗോളതലത്തില്‍ ത്തന്നെ കളിപ്പാട്ടനിര്‍മ്മാണം വന്‍ വ്യവസായമായി മാറുകയും ചെയ്തുകഴിഞ്ഞു.

      നമ്മുടെ കളിയാട്ടച്ചന്തകളില്‍പ്പോലും എത്തുന്ന കളിപ്പാട്ടങ്ങളുടെ വിലയും വൈവിധ്യവും നമ്മെ അമ്പരപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഇരുപതുരൂപ മുതല്‍ അഞ്ഞൂറുരൂപ വരെ വിലയുള്ള കളിപ്പാട്ടങ്ങളാണ് ചെറുചന്തകളില്‍പ്പോലുമുള്ളത്. ഇതില്‍ത്തന്നെ മൊബൈല്‍ ഫോണും തോക്കും വീഡിയോ ഗെയിമുകളും 'ബെന്‍ടണ്‍' ഉപകരണങ്ങളുമാണ് കുട്ടികള്‍ ഇന്നേറെയും വാങ്ങുന്നതെന്നാണ് ഈ ചെറുകച്ചവടക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ബലൂണും പീപ്പിയും കിലുക്കയും നിലക്കടലയും മണിക്കടലയും കോലൈസും വാങ്ങി രസിച്ചിരുന്ന നമ്മുടെ ആ പഴയ ഉത്സവകാലത്തെക്കുറിച്ച് പറയുമ്പോള്‍ പുതുതലമുറ കളിയാക്കിച്ചിരിക്കുമായിരിക്കും.
                                                     *******************************   
           

3 comments:

  1. കളിയിലെ കാര്യങ്ങള്‍ നന്നായി .. തുടരെ പോസ്റ്റുകള്‍ ഉണ്ടാകട്ടെ

    ReplyDelete